മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ. ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്.
സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.
1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ചു. 1908-ൽ ഒരുരോഗബാധയെതുടർന്ന് ബധിരനായി . ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിച്ചത്. 1958 മാർച്ച് 13-ന് 79-ആം വയസ്സിൽ അന്തരിച്ചു.
വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ടു, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ ‘എന്റെ ഗുരുനാഥൻ’ പ്രശസ്തമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു.. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി.
1913-ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്.
വിവർത്തകനെന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്തു.ദേശസ്നേഹം തുളുമ്പുന്ന കവിതകൾ അദ്ദേഹം രചിച്ചു.
“ഏത് വിദേശത്ത് പോന്നു വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍
നീരില്‍ താന്‍ മാതിന്റെ പീലിക്കുടകളാം
കേരങ്ങള്‍ തന്‍ പട്ട ചെറ്റിളക്കി
പേരാറ്റില്‍, പമ്പയില്‍, തൃപ്പെരിയാറ്റിലും
പാറി കളിയ്ക്കുന്ന പൈങ്കാറ്റല്ലോ
ദൂരെ വിദേശസ്ഥലരാകിലും നമ്മള്‍-
ക്കിന്നോരോരോ വീര്‍പ്പിലും ഉദ്ഗമിപ്പൂ
കേരളജാതന്മാര്‍ നാമെങ്ങുചെന്ന് പാര്‍ത്താലും
കേരളനാട്ടില്‍ താനത്രെ വാഴ്വൂ
ദൂരദൂരങ്ങളിലാപതിയ്ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ് രശ്മികള്‍
ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍”
(കേരളീയം)
ചിത്രയോഗ(1913)മെന്ന മഹാകാവ്യം പുറത്തുവന്നത്, ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. എന്നാൽ വള്ളത്തോളിന്റെ കാവ്യജീവിതം പുഷ്‌കലമായത് പിന്നീടെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം ‘ബാപ്പുജി’ പ്രശസ്തമാണ്. വിവർത്തനംകൊണ്ട് ‘കേരള വാല്മീകി’യെന്നും കഥകളിയുടെ സമുദ്ധാരകൻ എന്ന നിലയിൽ ‘കേരള ടാഗോർ’ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ