
എല്ലാത്തലത്തിലും മാതൃകയായിരുന്ന അമ്മയുട ജീവിതം ആഗ്‌നസ്സിനെ ബാല്യത്തില്‍ തന്നെ ഏറെ സ്വാധീനിച്ചു.സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും ആദ്യം പരിശീലിപ്പിച്ചത് അമ്മയായിരുന്നുവെന്ന് മദര്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, 12 വയസ്സുള്ളപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം ആദ്യമായി ഉണ്ടായത്. കന്യാമാതാവിന്റെ പേരിലുള്ള 'സൊഡാലിറ്റി' സംഘടനയില്‍ ആഗ്‌നസ്സ് സജീവമായിരുന്നു. 18-വയസ്സായപ്പോള്‍ ഇവര് 'ലൊറേറ്റോ സന്ന്യാസിനിസഭ'യില്‍ അംഗമായി .തുടര്‍ന്ന് ലണ്ടനില്‍ പോയി കുറച്ചുകാലം ഇംഗ്ലീഷ് പഠിക്കുകയും 1931 മേയ് 24-ന് 'തെരേസ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
1929-ല്‍ ഇന്ത്യയിലെത്തി. ഡാര്‍ജിലിങ്ങില്‍ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തില്‍ സന്യാസ വിദ്യാര്‍ത്ഥിനിയായി തുടര്‍ന്നു. 1931 മേയ് 24-ന് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലൊറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ അദ്ധ്യാപികയായിരിക്കേ 1937മേയ് 14-ന് സിസ്റ്റര്‍ തെരേസ നിത്യവ്രതം സ്വീകരിച്ചു.
അദ്ധ്യാപികവൃത്തിയില്‍ സംതൃപ്തയായിരുന്നെങ്കിലും കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെ ജീവിത ദുരിതങ്ങള്‍ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി.കോണ്‍വെന്റിന് സമീപത്ത് പോലും ധാരാളം പേരുടെ അകാലമരണം നേരിട്ടുകണ്ട തെരേസ തന്റെജീവിതം പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു.വത്തിക്കാന്റെ അനുമതിയോടെ 1950 ഒക്ടോബര്‍ 7-ന് കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനീസഭ ആരംഭിച്ചു. അതായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി. വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും പരിത്യക്തരെയും പരിചരിക്കുക എന്നത് മിഷണറീസ് ഓഫ് ചാരിറ്റി ദൗത്യമായി ഏറ്റെടുത്തു. സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം മിഷനറീസ് ഓഫ് ചാരിററിയുടെ വളര്‍ച്ചക്ക് വളമായി മാറി.
കര്‍മദേശമായ ഭാരതവും ലോകം മുഴുവനും മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തികളെ പ്രോത്സാഹിപ്പിച്ചു.ഒട്ടേറെ പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില് 'പദ്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു.ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്ന്ന് 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു.
1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു.
1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ 'ഭാരത് ശിരോമണി' അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ്.സിറ്റിസണ്‍ഷിപ്പും ലഭിച്ചു.1997 ല്‍ മദര്‍ സുപ്പീരിയര്‍ സ്ഥാനമൊഴിഞ്ഞ അവര്‍ ആവര്‍ഷം സപ്തംബര്‍ 5 ന് അന്തരിച്ചു. 2003 ഒക്ടോബര്‍ 19-ന് ജോണ്‍പോള്‍ രണ്ടാമന്‍ 'വാഴ്ത്തപ്പെട്ടവൾ' ആയി പ്രഖ്യാപിച്ചിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ