-->

അയ്യങ്കാളി വിടപറഞ്ഞിട്ട് 79 വർഷം.


കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ നിരയില്‍ മുന്‍പന്തിയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. 1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മ്മനിരതനായിരുന്നു.......


'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും'. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ കേരളത്തില്‍ അലയടിച്ച വാക്കുകള്‍.....
.
കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ നിരയില്‍ മുന്‍പന്തിയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. 1904-ല്‍ ഒരു നിലത്തെഴുത്തു പള്ളിക്കൂടം അദ്ദേഹം സ്വന്തമായി സ്ഥാപിച്ചു. 1905-ല്‍ തന്നെ വന്നുകണ്ട അയ്യങ്കാളിയോട് ശ്രീനാരായണഗുരു പറഞ്ഞു, ' പ്രവര്‍ത്തിക്കൂ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു സംഘടന വേണം. ഒരു സംഘടനയുണ്ടാക്കി ആളുകളെ കാര്യങ്ങളും ബോധ്യപ്പെടുത്തി അവരുടെ ആവശ്യം നേടിക്കൊടുക്കൂ.നിശ്ചയമായും അയ്യങ്കാളി വിജയിക്കും.' ഇത് അയ്യങ്കാളിക്ക് നവോന്മേഷം പകര്‍ന്നു. 1907-ല്‍ സാധുജന പരിപാലന യോഗം സ്ഥാപിച്ചതോടെ അദ്ദേഹം ദളിതരുടെ ശക്തനായ നേതാവായി മാറി. 
ഉപജാതികള്‍ക്ക് അതീതമായി ചിന്തിക്കുകയും ഹിന്ദുമതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൗതികമായി എതിര്‍ക്കുകയും ചെയ്തു അയ്യങ്കാളി. വിദ്യാഭ്യാസത്തിലൂടെ സമൂഹ സ്വാതന്ത്ര്യത്തിലേക്ക് എത്തണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ 1863 ഓഗസ്റ്റ് 28-ന് ഒരു പുലയ കുടുംബത്തിലായിരുന്നു കാളിയുടെ ജനനം. വസ്ത്രം ധരിക്കാനോ റോഡിലൂടെ നടക്കാനോ വിദ്യാഭ്യാസം നടക്കാനോ, എന്തിനേറെ ഒരു മനുഷ്യരായിപ്പോലും പിന്നാക്കവിഭാഗക്കാരെ പരിഗണിക്കാത്ത സാഹചര്യം കാളിക്ക് മുന്നിലുണ്ടായിരുന്നു . ഈ സാഹചര്യമാണ് കാളിയിലെ പോരാട്ടവീര്യത്തെ ഉണര്‍ത്തുന്നത്. കാളിയെ അയ്യങ്കാളിയാക്കുന്നത്.

കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്കുള്ള ഒരുപകരണം മാത്രമായിരുന്നു അന്ന് പിന്നാക്കവിഭാഗക്കാര്‍. പൊതുസ്ഥലങ്ങളിലെല്ലാം പിന്നാക്കവിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. രോഗബാധിതരായാല്‍ ഡോക്ടര്‍മാര്‍ തൊട്ട് പരിശോധിക്കില്ല. ഗുളികകള്‍ എറിഞ്ഞുകൊടുക്കും.നീചമായ ഇത്തരം ആചാരങ്ങള്‍ക്കെതിരെ മുപ്പതാം വയസ്സില്‍ അയ്യങ്കാളി ശബ്ദമുയര്‍ത്തി. അതും സ്വന്തം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പുപോലും അവഗണിച്ച്. 
തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്ന അദ്ദേഹം പിന്നീട് യുവാക്കളെ സംഘടിപ്പിക്കുകയും അവര്‍ക്ക് കായികാഭ്യാസങ്ങള്‍ നല്‍കുകയും ചെയ്തു.

1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം മുതലായയിടങ്ങളില്‍ ജന്മിമാര്‍ക്കെതിരെ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളില്‍ നിരവധി നിരവധി അധഃസ്ഥിതര്‍ക്ക് ജീവന്‍ നഷ്ടമായെങ്കിലും അത്തരം ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം ആരാധ്യനായി മാറി.തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയായിരുന്നു.1905-ല്‍ ഒത്തു തീര്‍പ്പായി ഈ പണിമുടക്കു സമരമാണ് പിന്നീട് കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്നതെന്ന് സാമൂഹിക ഗവേഷകര്‍ വിലയിരുത്തുന്നത്.......
സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893-ല്‍ നടത്തിയ വില്ലുവണ്ടി സമരം, ജാതിശാസനകളെ ധിക്കരിക്കാന്‍ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം എന്നിവയും അയ്യങ്കാളിക്ക് ദളിതരുടെ അനിഷേധ്യനേതാവെന്ന പേരുനല്‍കി. 1911 ഡിസംബര്‍ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു. പ്രജാസഭയില്‍ ചെയ്ത കന്നി പ്രസംഗത്തില്‍ തന്റെ ആളുകള്‍ക്ക് സ്വന്തമായി മണ്ണില്ലാത്തതിനാല്‍ വീടുവെയ്ക്കാന്‍ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടര്‍ന്ന് വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലം സാധുജനങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 25 വര്‍ഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.സാധുജനങ്ങള്‍ക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരില്‍ ഒരു കുടുംബകോടതി അദ്ദേഹം സ്ഥാപിച്ചു.അയ്യന്‍കാളി കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. 1914ല്‍ പിന്നാക്ക ശിശുക്കള്‍ക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കി.
കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. 1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മ്മനിരതനായിരുന്നു. ആ മഹത് ജീവിതത്തിന്റെ സ്മരണ നിലനിര്‍ത്തി വെങ്ങാനൂരില്‍ അദ്ദേഹത്തിന്റെ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചുപോരുന്നു.......



അഭിപ്രായങ്ങളൊന്നുമില്ല: